Kerala
കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമായി നിര്‍മിക്കുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമ കേസിലെ വിചാരണയെ പ്രതികൂലമായി ബാധിക്കില്ലെന്നു സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍. സിനിമ റിലീസിനെതിരേ കേസിലെ പ്രതിയായ അഫാന്റെ അച്ഛൻ നല്കിയ ഹര്‍ജിയിലാണു വിശദീകരണം.
സിനിമ കണ്ടുവെന്നും വിചാരണയെ ബാധിക്കുന്ന തരത്തിലല്ല ചിത്രീകരണമെന്നും സെന്‍സര്‍ ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചു. കൂടാതെ ലഹരിക്കും ഓൺലൈന്‍ ഗെയിമുകള്‍ക്കും എതിരേയാണു സിനിമയുടെ പ്രമേയമെന്നുമായിരുന്നു അഭിഭാഷകയുടെ വാദം.
എന്നാല്‍ സിനിമയില്‍ പോലീസിന്റെ ഭാഗം മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദിച്ചു. കേസ് അടുത്തയാഴ്ചയിലേക്കു മാറ്റി. അതേസമയം, സിനിമയുടെ നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചു.
സംഭവത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന വാദം നിര്‍മാതാക്കള്‍ നിഷേധിച്ചു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷൻ (സിബിഎഫ്സി) നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നരയോടെ കേസ് കോടതി പരിഗണിച്ചേക്കും. സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്തോടെ ആണ് ഈ മാസം ഒമ്പതിന് റിലീസ് തീരുമാനിച്ചിരുന്ന ജനനായകൻ ചിത്രം പ്രതിസന്ധിയിലായത്.
ഇതോടെ സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ നിർമാതാക്കൾക്ക് പ്രതികൂലമായ പരാമർശങ്ങളാണ് ബെഞ്ചിൽ നിന്ന് ഉണ്ടായത്. ജനനായകന്റെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകുകയായിരുന്നു.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്നായിരുന്നു ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷന്‍സാണ് സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടി സുപ്രീംകോടതിയെ സമീപിച്ചത്. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ന് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
National
ന്യൂഡല്‍ഹി: നടന് വിജയ്യുടെ പുതിയ ചിത്രമായ ജനനായകന്റെ റിലീസ് വൈകിപ്പിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും. തമിഴ് സിനിമയെ അടിച്ചമര്‍ത്തുന്നതിലൂടെ തമിഴ് സംസ്കാരത്തെയും അഭിമാനത്തെയും അപമാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രധാന ചിത്രമായ 'ജനനായകന്' ജനുവരി ഒന്‍പതിന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയത് റിലീസിനെ ബാധിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. 2017-ല്‍ വിജയ് ചിത്രം 'മെര്‍സലി'നെതിരെ ബിജെപി രംഗത്ത് വന്നപ്പോഴും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. തമിഴ് സിനിമയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് തമിഴ് ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കോണ്‍ഗ്രസ് എംപിമാരായ ജ്യോതിമണി, മാണിക്കം ടാഗോര്‍ തുടങ്ങിയവരും ഇതിനെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ ഇത് നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.
തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിയുടെ പാര്‍ട്ടിയായ ടിവികെ ജനപിന്തുണ നേടുന്ന സാഹചര്യത്തിലാണ് ഈ വിവാദവും ശക്തമാകുന്നത്. തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി തമിഴ്നാട്ടിലെ കരൂരില്‍ വിജയ് പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ഈ വിഷയത്തിലാണ് വിജയ് കഴിഞ്ഞ ദിവസം ഡല്‍ഹി സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായത്.
Movies
ദളപതി വിജയ്യുടെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ജനനായകന്റെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കം പുതിയ തലത്തിലേക്ക്. ഉലകനായകന് കമല്ഹാസന് ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയതോടെ വലിയ ചര്‍ച്ചകളിലേക്കാണ് കോളിവുഡ് നീങ്ങുന്നത്.
സിനിമയില്‍ വരുത്തുന്ന ഓരോ കട്ടിനും വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നാണ് ഉലകനായകന് കമല്‍ ഹാസന്റെ ആവശ്യം. സെന്‍സര്‍ ബോര്‍ഡിന്റെ സുതാര്യമല്ലാത്ത നടപടികള്‍ സര്‍ഗാത്മകതയെ തടയുന്നതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സിനിമയുടെ റിലീസ് നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയ കമല്‍ ഹാസന്, ഇത് ഒരു സിനിമയുടെ മാത്രം പ്രശ്നമല്ലെന്ന് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം സുതാര്യമായിരിക്കണം.
അത് അവ്യക്തതകളാല്‍ തളയ്ക്കപ്പെടരുത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് കൃത്യമായ നീതീകരണം നല്‍കണം. വ്യക്തതയില്ലാത്ത നടപടികള്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പൊതുജനങ്ങള്‍ക്ക് കലയിലുള്ള വിശ്വാസം തകര്‍ക്കുകയും ചെയ്യുമെന്നും കമല്ഹാസന് പറഞ്ഞു.
ചലച്ചിത്ര മേഖലയിലെ എല്ലാവരും ഈ വിഷയത്തില്‍ ഒന്നിക്കണമെന്നും ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്കാന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചു. വെള്ളിയാഴ്ച നടന്ന വാദത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും റിലീസ് ജനുവരി 21-ലേക്ക് നീട്ടുകയും ചെയ്തു.
വിജയ് തന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് പൂര്‍ണമായി പ്രവേശിക്കുന്നതിനു മുമ്പുള്ള അവസാന ചിത്രമായതിനാല്‍ ആരാധകര്‍ക്കിടയില്‍ ജനനായകന് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസ് ലക്ഷ്യമിട്ടിരുന്ന ചിത്രം തടസപ്പെട്ടത് തമിഴ് ചലച്ചിത്രമേഖലയിലും വലിയ ചര്‍ച്ചയാണ്.